Site icon CTV Online

ഇന്ന് സഹനത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ

Web Desk

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇന്ന് ബലി പെരുന്നാൾ. ലോകമാകെ കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴെത്തിയ ഈ പെരുന്നാളിൽ പക്ഷേ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്.
പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകൾ നടക്കുന്നു.
പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും. ദൈവീക പരീക്ഷണങ്ങളെല്ലാം അതിജീവിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ സന്ദേശം കൊവിഡ് ജാഗ്രതയിൽ വിശ്വാസികളും കൈമുതലാക്കുന്നു. ജീവന്റെ വിലയുള്ള കരുതൽ കൈവിടരുതെന്ന് മതനേതാക്കളും.

Exit mobile version