Site icon CTV Online

രാമ നവമി ദിനത്തില്‍ ബിഹാറില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാക്കൾ; ബീഹാര്‍ എ.ഡി.ജി.പി

WebDesk

രാമ നവമി ദിനത്തില്‍ ബിഹാറില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാക്കളെന്ന് ബീഹാര്‍ എ.ഡി.ജി.പി ജിതേന്ദ്ര സിംഗ് ഗാവര്‍. ബീഹാര്‍ നളന്ദ ജില്ലയിലെ ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ കുന്ദന്‍ കുമാറാണ് ആസൂത്രണങ്ങള്‍ക്ക് നേതൃത്വം വഹിച്ചതെന്നും ഇയാള്‍ അഡ്മിനായ 456 അംഗങ്ങളുള്ള ഗ്രൂപ്പിലൂടെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.
രാമ നവമി ദിനത്തോടനുബന്ധിച്ചാണ് വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നതിനും ഒരു മതവിഭാഗത്തിനെതിരെ വികാരം വളര്‍ത്താനുമാണ് ഇവര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചത്. വ്യാജ വീഡിയോകള്‍ സമൂഹമാധ്യമത്തിലൂടെ പടര്‍ത്താന്‍ ഗ്രൂപ്പ് അംഗങ്ങളോട് ആഹ്വാനം ചെയ്തതിനുള്ള തെളിവുകളും പൊലീസ് ശേഖരിച്ചു.
കേസില്‍ നടപടികള്‍ കടുപ്പിച്ചതോടെ പ്രതി കുന്ദന്‍ കുമാറും ഗ്രൂപ്പിലെ മറ്റൊരംഗം കിഷന്‍ കുമാറും കീഴടങ്ങിയെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.15 പ്രതികളുള്ള കേസില്‍ കീഴടങ്ങിയവര്‍ക്ക് പുറമെ നിലവില്‍ 5 പേരെ പിടികൂടി. ഇവരിൽ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31 ആണ് ബീഹാര്‍ ഷറിഫില്‍ രണ്ട് മത വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. റോഹ്താസ് ജില്ലയിലും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

Exit mobile version