Site icon CTV Online

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

Web Desk

എംജി സർവ്വകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐ അക്രമണം.വനിത നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായി. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്നും ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു.

കേരളം കഴിഞ്ഞാൽ എസ്എഫ്‌ഐ യുടെ അവസ്ഥ എന്തെന്ന് മനസിലാക്കണം. ബംഗാളിലെ എസ്എഫ് ഐ യുടെ അവസ്ഥ എന്തെന്ന് വി പി സാനുവിനോട് ചോദിച്ചാൽ മതിയെന്നും എഐഎസ്എഫ് പരിഹസിച്ചു. എസ്എഫ്‌ഐക്ക് വിജയിക്കാൻ വേണ്ടി കാലാലയ തെരഞ്ഞെടുപ്പ് പരിഷക്കരിക്കുന്നുവെന്ന ഗുരുതര ആരോപണവും എഐഎസ്എഫ് ഉയർത്തി. അതേസമയം, എഐഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പുതിയ പരാതിയുമായി എസ്എഫ്ഐ രംഗത്തെത്തി. സംഘ‍ർഷത്തിനിടെ എഐഎസ്എഫ് പ്രവ‍ർത്തക‍ർ എസ്എഫ്ഐയുടെ പ്രവ‍ർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവ‍ർത്തകരെ മ‍ർദ്ദിച്ചെന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകി. എസ്എഫ്ഐയുടെ പരാതിയിൽ കോട്ടയം ​ഗാന്ധിന​ഗ‍ർ പൊലീസ് എഐഎസ്എഫ് പ്രവ‍ർത്തകർക്കെതിരെ കേസെടുത്തു. ഏഴ് എഐഎസ്എഫ് പ്രവ‍‍ർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് കോട്ടയം ​ഗാന്ധിന‍​​ഗർ പൊലീസ് കേസെടുത്തത്.

Exit mobile version