
വളർത്തു സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ വന്യജീവി സംരക്ഷണപ്രവർത്തകനെ സിംഹങ്ങൾ തന്നെ ആക്രമിച്ചു കൊന്നു. ദക്ഷിണാഫ്രിക്കയിലെ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ (69) ആണ് കൊല്ലപ്പെട്ടത്. സൗത്ത് ആഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള ലയൺ ട്രീ ടോപ് ലോഡ്ജിനു സമീപമാണ് സംഭവം നടന്നത്. വെള്ള സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ഇദ്ദേഹത്തെ കൂട്ടത്തിൽ ഒരു സിംഹം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. സിംഹങ്ങളുടെ ചെറുപ്പം മുതൽ ഇദ്ദേഹം ഓമനിച്ചു വളർത്തിയതാണ്. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ അതേ സിംഹങ്ങൾ അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു. അങ്കിൾ വെസ്റ്റ് എന്നാണ് ഇദ്ദേഹത്തെ ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. സംഭവസമയത്ത് മാത്യൂസണിന്റെ പിന്നാലെ വാഹനത്തിൽ ഭാര്യ ഗില്ലും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവർ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ സിംഹങ്ങളെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.