Report: News Desk
ഫറോക്ക്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെ.പി.ജിഷാദ്(36) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റേഞ്ച് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ കല്ലായി സ്റ്റേറ്റ് ബാങ്കിനു മുൻപിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്ക് നിർത്താതെ പോയി. പിന്തുടർന്നു പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിക്ക് ഉപയോഗിക്കുന്ന ഗുളികകൾ കണ്ടെത്തിയത്.
ഇവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്ക് കൊണ്ടുവന്നതാണെന്നു പ്രതി മൊഴി നൽകി. ബെംഗളൂരുവിൽ നിന്നു ബസ് മാർഗമാണ് ഗുളികകൾ എത്തിക്കുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫിസർ പി.അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ശ്രീശാന്ത്, എ.സവീഷ്, എം.റെജി, പി.വിപിൻ എന്നിവർ പങ്കെടുത്തു.

