Site icon CTV Online

തിരുവമ്പാടി എം എൽ എ സി.കെ കാസിം മണ്ഡലത്തിലെ മുഴുവൻ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നൽകിയ സ്നേഹ സമ്മാനം വിദ്യാർത്ഥികൾക്ക് നൽകാത്ത സ്കൂളിൻ്റെ നടപടി വിവാദമാവുന്നു

തിരുവമ്പാടി : തിരുവമ്പാടി എം എൽ എ സി.കെ കാസിം മണ്ഡലത്തിലെ മുഴുവൻ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നൽകിയ സ്നേഹ സമ്മാനം വിദ്യാർത്ഥികൾക്ക് നൽകാത്ത സ്കൂളിൻ്റെ നടപടി വിവാദമാവുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് സമ്മാനം നിഷേധിച്ചത്. സി.പി.എം ആഭിമുഖ്യമുള്ള മാനേജ്മെൻ്റ് നടത്തുന്ന സ്കൂളായതിനാലാണ് സമ്മാനം നിഷേധിച്ചതെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തി.പ്രവേശനോത്സവത്തിന് വാർഡ് മെമ്പറെ ക്ഷണിച്ചില്ലന്ന ആരോപണവും യു ഡി എഫ് ഉന്നയിക്കുന്നു.

ഈ വർഷം ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവ ദിവസം നൽകാനായി സി.കെ കാസിം എം എൽ എ നൽകിയ സ്നേഹ സമ്മാനമാണ് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ വിതരണം ചെയ്യാതിരുന്നത്. ഉപജില്ലയിലെ മറ്റെല്ലാ സ്കൂളുകളിലും സമ്മാനം വിതരണം ചെയ്തപ്പോഴാണ് എസ്.കെ.എ യു പി സ്കൂളിൽ മാത്രം വിദ്യാർത്ഥികൾക്ക് സമ്മാനം നിരസിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനും കാരണമായി. സമ്മാനം സംബന്ധിച്ച് 3 തവണ സ്കൂളിലേക്ക് ഇ.മെയിൽ അയയ്ക്കുകയും ഹെഡ്മാസ്റ്റർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിവരം നിരന്തരം അറിയിക്കുകയും ചെയ്തിട്ടും സ്കൂൾ അധികൃതർ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.

മാനേജ്മെന്റിന്റെ ഒത്താശയും ചില അധ്യാപകരുടെ അന്തമായ രാഷ്ട്രീയ അടിമത്വവും കാരണമാണ് സൗത്ത് കൊടിയത്തൂർ യു പി സ്കൂളിലെ നവാഗത വിദ്യാർത്ഥികൾക്ക് കിട്ടേണ്ട തിരുവമ്പാടി എം എൽ എ യുടെ പ്രവേശനോത്സവ കൈനീട്ടം നഷ്ടപ്പെടുത്തിയതെന്നും ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥികളുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റവുമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ജൂൺ ഒന്നിലെ പ്രവേശനോത്സവ ദിവസം മണ്ഡലത്തിലെ എല്ലാ സ്കൂളിളിലും പുതുതായി വരുന്ന കുരുന്നുകൾക്ക് സി കെ കാസിം എം എൽ എയുടെ സ്നേഹ സമ്മാനം നേരത്തെ പ്രഖ്യാപിക്കുകയും കുട്ടികളുടെ ലിസ്റ്റ് ആവശ്യപെട്ടുള്ള കത്ത് മുക്കം എ ഇ ഒ എല്ലാ സ്കൂളുകളോടും ഔദ്യോഗികമായി ആവശ്യപെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മൂന്ന് ഇ മെയിലുകൾ എസ് കെ യു പി സ്കൂളിലേക്ക് അയച്ചെങ്കിലും ഇതിന് മറുപടി നൽകാതെ കുട്ടികൾക്കും ലഭിക്കേണ്ട സ്നേഹ സമ്മാനം നഷ്ടപ്പെടുത്തിയ അധ്യാപകരുടെയും ഇതിന് കൂട്ട് നിന്ന മാനേജ്‍മെന്റിന്റെയും നിലപാട് പ്രതിഷേധാർഹമാണനും മാത്രമല്ല പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വാർഡ് മെമ്പരുടെ സാനിധ്വത്തിൽ പ്രവേശനോത്സവം നടത്തിയപ്പോൾ എസ്.കെ.യു.പി സ്കൂളിൽ പത്തൊമ്പതാം വാർഡ് മെമ്പറെ ബോധപൂർവം വിളിക്കാതെ അവഹേളിച്ചതായും ഇവർ പറയുന്നു.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാട്ടിലെ പൊതുവിദ്യാലയത്തെ രാഷ്ട്രീയ വിരോധങ്ങൾക്ക് ഉപയോഗിക്കുന്ന കുടില മനസ്സുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് കമ്മിറ്റിയും ആവശ്യപെട്ടു.അതേ സമയം സ്കൂൾ അധികൃതർ വീഴ്ച സമ്മതിക്കുകയും ചെയ്തു. താൻ പുതുതായി ചാർജെടുത്ത പ്രധാനാധ്യാപകനാണന്നും മുൻ പ്രധാനാധ്യാപകൻ വിവരം അറിയിച്ചില്ലന്നും സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ പറഞ്ഞു. സ്കൂളിന് വീഴ്ച സംഭവിച്ചതായും അദ്ധേഹം പറഞ്ഞു.സ്കൂൾ അധികൃതരുടെ നിലപാടിനെതിരെ ഇന്ന് വൈകിട്ട് കൊടിയത്തൂരിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്

Exit mobile version