
Web Desk
പത്താംക്ലാസ് പരീക്ഷ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 31 ന് ശേഷം നടത്തുന്നത് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് പരിഗണിക്കുന്നുണ്ട്.
മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരീക്ഷാ തീയതികള്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റി. മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് ഇതിനിടെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ സർക്കാർ പ്രത്യേക യോഗം ചേരുകയും രോഗപ്രതിരോധത്തിന് കൂടുതൽ ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിക്കുകയും ആയിരുന്നു.
കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് ശക്തമായതോടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വെയ്ക്കാനും തീരുമാനമായിട്ടുണ്ട്. സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ മെയ് 4 മുതല്‍ നടക്കേണ്ടതായിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
രാജ്യത്തെ നിലവിലെ സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം.പന്ത്രണ്ടാം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ 21 ജൂണ്‍ 1 ന് ബോര്‍ഡ് അവലോകനം ചെയ്ത ശേഷം തീരുമാനിക്കും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 ദിവസമെങ്കിലും നോട്ടീസ് നല്‍കും.
പത്താം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കും. സി.ബി.എസ്.ഇയുടെ നിരന്തര മൂല്യ നിര്‍ണയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് ബോര്‍ഡിന്റെ ഫലങ്ങള്‍ തയ്യാറാക്കും.
ഈ അടിസ്ഥാനത്തില്‍ അനുവദിച്ച മാര്‍ക്കില്‍ സംതൃപ്തരല്ലാത്ത കുട്ടികള്‍ക്ക് ഒരു പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും, കൂടാതെ പരീക്ഷകള്‍ നടത്താന്‍ വ്യവസ്ഥകള്‍ അനുയോജ്യമാകുമ്പോള്‍ പരീക്ഷയില്‍ പങ്കെടുക്കാനും സാധിക്കും.
