Site icon CTV Online

പ്രത്യേക അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk

പ്രത്യേക അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. നീല, വെള്ള കാര്‍ഡുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുകയായിരുന്നു. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അത് തടയണമെന്നുമായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്.


വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തെ നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈസ്റ്ററിനും വിഷുവിനും മുമ്പ് ഭക്ഷ്യകിറ്റും പെന്‍ഷനും വിതരണം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞുമതി വിതരണമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Exit mobile version