Site icon CTV Online

വീണ്ടും എല്‍.ഡി.എഫ് പിന്തുണ തേടി മുല്ലപ്പള്ളി

Web Desk

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്ണമെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എം മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിട്ടുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയ്ക്ക് കഴിയില്ല. അതിനാല്‍ മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് വോട്ടുചെയ്യണമെന്നായിരുന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യപ്രസ്താവന.
ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത് എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.എന്നാല്‍ സി.പി.ഐ.എം സഹായം ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവുമെന്നും അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് എല്‍.ഡി.എഫിന്റെ പിന്തുണ തേടി മുല്ലപ്പള്ളി വീണ്ടും രംഗത്തെത്തിയത്. ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും ഒറ്റ വോട്ടു പോലും കോണ്‍ഗ്രസിന് വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version