
നാല് പതിറ്റാണ്ട് കാലം സിനിമാ ആസ്വാദകരെ ഹരം കൊള്ളിച്ച മലപ്പുറം പാലപ്പെട്ടി താജ് തിയറ്ററിന് പൂട്ടുവീഴുന്നു. ചാവക്കാട് മുതൽ പൊന്നാനി വരെയുള്ള തീരമേഖലയിലെ സിനിമാ പ്രേമികളുടെ പ്രധാന വിനോദ കേന്ദ്രമാണ് ഇതോടെ ഓർമയാകുന്നത്. സിനമക്ക് ഒപ്പം ഫുട്‌ബോൾ മത്സരങ്ങളുടെ തത്സമയ പ്രദർശനവും ഇവിടെ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് മുന്നോട്ടുപോകാൻ മാർഗമില്ലാത്തതിനാലാണ് തിയേറ്റർ പൂട്ടുന്നത്.
1979ൽ പ്രേംനസീർ, ജയൻ, ജയഭാരതി, ഉമ്മർ എന്നിവർ അഭിനയിച്ച ഇരുമ്പഴികൾ എന്ന ചലച്ചിത്രത്തോടെ പ്രദർശനം തുടങ്ങിയതാണ് താജ് തിയറ്റർ. പൊന്നാനി, കുന്നംകുളം, ഗുരുവായൂർ എന്നീ പ്രദേശങ്ങൾക്കിടയിലെ അക്കാലത്തെ ഏക തിയേറ്ററായിരുന്നു താജ്.
പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന തണ്ടാങ്കോളി കുഞ്ഞുമോനും സുഹൃത്ത് ബാപ്പുവും ചേർന്നാണ് തിയറ്റർ തുടങ്ങിയത്. പിന്നിട് കാലാനുസൃതമായി കുഞ്ഞിമോന്റെ മകൻ അബ്ദുൽഖാദർ ഉടമയായ ശേഷം തിയറ്റർ നവീകരിച്ചു. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവർ അഭിനയിച്ച വരനെ അവശ്യമുണ്ട് എന്ന ചിത്രമാണ് അവസാനമായി പ്രദർശിപ്പിച്ചത്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശവും ആർപ്പുവിളികളും നിറഞ്ഞ ബിഗ് സ്‌ക്രീൻ തത്സമയ പ്രദർശനം താജ് തിയറ്റർ ഒരു നാടിന്റെ വികാരമാകുന്നത് എങ്ങനെ എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു.

