Site icon CTV Online

കൊല്ലം, ചാത്തന്നൂർ, ചിറക്കര സ്വദേശി ഷിബു വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും

ചാത്തന്നൂർ: സംസ്ഥാനത്ത് വീണ്ടും അവയവമാറ്റ ശസ്ത്രക്രിയ. കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ഷിബുവിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങള്‍, ത്വക്ക് എന്നിവയാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഹൃദയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി . നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിക്ക് ഇനി ഷിബുവിന്റെ ഹൃദയം മിടിക്കും.

ദുര്‍ഗയ്ക്ക് ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോ മയോപ്പതി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ഷിബുവിന്റെ ഹൃദയം മാറ്റിവെക്കുന്നതോടെ ദുര്‍ഗ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷിബുവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പത്തുമണിക്ക് ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു . ശേഷം റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചി ഹയാത്തിലെത്തിക്കുകയും ചെയ്തു . അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആംബുലൻസ് മാർഗം ഹൃദയം എത്തിച്ചു .രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.

Exit mobile version