Site icon CTV Online

കേരളത്തെ ഉപേക്ഷിച്ചതല്ല; ചവിട്ടിപ്പുറത്താക്കിയതാണ്: പ്രതികരണവുമായി സാബു എം ജേക്കബ്

Web Desk

കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം മാറണം. വ്യവസായ സൗഹൃദമെന്ന് പത്ത് പ്രാവശ്യം പറഞ്ഞാല്‍ അതാകില്ല.സര്‍ക്കാര്‍ തന്നെ മൃഗത്തെ പോലെ വേട്ടയാടി. ചര്‍ച്ചകളല്ല, പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാനയിലേക്ക് തിരിക്കുംമുന്‍പാണ് കിറ്റെക്‌സ് എംഡിയുടെ വൈകാരിക പ്രതികരണം. 9 സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാര്‍ അടക്കം വിളിച്ചു. ഇന്ന് തെലുങ്കാന സ്വകാര്യ ജെറ്റാണ് അയച്ചത്.
നമ്മള്‍ ഇപ്പോഴും 50 വര്‍ഷം പുറകിലാണ്. കേരളത്തെ ഉപേക്ഷിച്ചതല്ല. മനസമാധാനമാണ് വ്യവസായിക്ക് വേണ്ടതെന്നും കിറ്റെക്‌സ് മേധാവി. നിവൃത്തികേടുകൊണ്ടാണ് പോകുന്നത്. തെലുങ്കാന വ്യവസായ സൗഹൃദത്തില്‍ ഒന്നാമതാണെന്നും സാബു എം ജേക്കബ്. താന്‍ പ്രോജക്ട് പോലും വച്ചില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വേലി തന്നെ വിളവ് തിന്നുന്നു. ആരോട് പരാതിപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു. തെറ്റുണ്ടെങ്കിലും കണ്ണടച്ച് സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തത്. ഇതിനൊക്കെ പരിധിയുണ്ടെന്നും രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും അണികളുടെ തലത്തിലും മാറ്റം വരണമെന്നും സാബു എം ജേക്കബ്. അല്ലാതെ മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ വിചാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങള്‍ പണിഞ്ഞത് നഷ്ടമാണെങ്കില്‍ അതിനുള്ള പണം തരാമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ പറഞ്ഞെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

Exit mobile version