Site icon CTV Online

കണ്ണൂര്‍ കോര്‍പറേഷനില്‍ അവസാനവട്ട പ്രചാരണം

Report: Web Desk

കണ്ണൂര്‍ കോര്‍പറേഷനില്‍ അവസാനവട്ട പ്രചാരണം. കഴിഞ്ഞ തവണ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിന്ന കണ്ണൂരില്‍ വ്യക്തമായ മേല്‍ക്കൈ നേടുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. ഇത്തവണ കരുത്ത് തെളിയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫും യുഡിഎഫും മാറി മാറിയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിച്ചത്. വിമതന്‍ കാരണം നാല് വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്ന യുഡിഎഫ് ഇത്തവണ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മുന്നണിയിലെ പ്രശ്‌നങ്ങളും വിമത ഭീഷണിയും ഒരു പരിധി വരെ ഒഴിവാക്കാനായെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. പരമ്പരാഗത വോട്ടുകള്‍ ചോരില്ലെന്നും പ്രതീക്ഷിക്കുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. നിലവിലുള്ള 27 സീറ്റുകള്‍ക്കൊപ്പം അഞ്ച് സീറ്റുകളെങ്കിലും അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം. രണ്ട് ഡിവിഷനുകളില്‍ ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയാകുകയാണ് ബിജെപിയുടെ ലക്ഷ്യം. ഓരോ സീറ്റും നിര്‍ണായകമാകുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ അവസാനഘട്ട പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് മുന്നണികളുടെ ശ്രമം.

Exit mobile version