
Web Desk
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ ഇടതുപക്ഷത്തിന് തുടർഭരണം പ്രവചിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
“എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാര്‍ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്” രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും യുഡിഎഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ അണയാന്‍ പോകുന്ന ദീപത്തിന്‍റെ ആളിക്കത്തല്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രിക്ക് പരാജിതന്‍റെ കപട ആത്മവിശ്വാസമാണ്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആളുകളെ കബളിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറയുന്നു. അതേസമയം എൽഡിഎഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ പ്രതികരണം. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച യാഥാർഥ്യ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്‍റെ തകർച്ചയുടെ വേഗത വർധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
