
Web Desk
സംസ്ഥാനത്ത് കൊവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരില്‍ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാൾ ഭീകരമാണ്. ഇക്കാര്യത്തിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ പറഞ്ഞു. മേയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം.
