
Web Desk
സ്കൂളിലെ ക്ലാസ് മുറിയുടെ വാതിലിൽ നിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം. തകരാറിലായ വൈദ്യുത കേബിള്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച ഗേറ്റിൽ മുട്ടിയിരുന്നതാണ് അപകടത്തിനു കാരണമായതെന്നാണ് കരുതപ്പെടുന്നത്. കുട്ടിയ്ക്ക് ഷോക്കേറ്റതു കണ്ട് രക്ഷപെടുത്താനായി ഓടിയെത്തിയ ക്ലാസിലെ ആറു കുട്ടികള്‍ക്കും അധ്യാപികയ്ക്കും ഷോക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലേ ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരനായ ഭരത് ഝായുടെ മകളാണ് മരിച്ച ചഞ്ചൽ കുമാരി. പെൺകുട്ടിയുടെ മൂത്ത സഹോദരൻ രാഹുലും ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.അതേസമയം, എലി ശല്യമാണ് അപകടമുണ്ടാക്കാൻ കാരണമെന്നായിരുന്നു ജില്ലയുടെ ചുമതലയുള്ള ഡിഇഓയുടെ വിശദീകരണം. ഇതിനു പിന്നാലെ പ്രദേശത്തു വലിയ പ്രതിഷേധമുണ്ടായി. സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ചെയ്ത വയറിങാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ തന്നെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
