
സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിക്കുക എന്ന അപൂർവ അവസരത്തിന് ഭാഗ്യം ലഭിച്ച ആനി ഡോക്ടർ ഓർമയായി. ഉള്ളാട്ടിക്കുളം പരേതനായ ഡോ. ഒ.സി. ജോണിന്റെ ഭാര്യയായ ഡോ. ആനി ജോൺ, വൈപ്പിൻ മഴുവഞ്ചേരി പുതുശേരി എബ്രഹാമിന്റെയും ചേർച്ചിയുടെയും 11 മക്കളിൽ മൂത്തവളായിരുന്നു. അമ്മ ചേർച്ചിയുടെ 11-ാമത്തെ പ്രസവത്തിനാണ് ആനി അമ്മയുടെ ഡോക്ടറാകുന്നത്.
മലയാളത്തിന്റെ പ്രിയ സംവിധായകൻ ലോഹിതദാസ് ഒരുക്കിയ ക്ലാസിക് ഹിറ്റുകളിലൊന്നായിരുന്നു അമരം. അച്ഛനും മകളും തമ്മിലുള്ള സ്വാർത്ഥത നിറഞ്ഞ സ്‌നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ, മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം പറയുന്ന സംഭാഷണങ്ങളിലൊന്നാണ് മകൾ മുത്തുവിനെ ആനി ഡോക്ടറെപ്പോലെ വലിയ ഡോക്ടറാക്കണമെന്ന്. ചാലക്കുടി സ്വദേശിയായ ലോഹിതദാസ് ഈ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയായ ആനി ഡോക്ടറെയാണ് സൂചിപ്പിച്ചത്.
ഡോക്ടർ എന്നതിലുപരി സജീവ സാമൂഹ്യപ്രവർത്തകയും കർമനിരതയുമായിരുന്ന ഡോ. ആനി ജോൺ 69-ാം വയസിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയത് ചാലക്കുടിയിൽ വലിയ വാർത്തയായിരുന്നു. സ്വന്തമായി ആശുപ്രത്രി നടത്തിയിരുന്ന ആനി ഡോക്ടർ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നഴ്സിംഗ് പരിശീലനം നൽകിയിരുന്നു.
ചെറായി രാമവർമ യൂണിയൻ സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ്, മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ആനി ജോണിന്റെ ആദ്യനിയമനം എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു. 1956-ൽ ഡോ. ഒസി ജോണിനെ വിവാഹം ചെയ്തതിനു ശേഷമായിരുന്നു ഇരുവരും ചേർന്ന് ആശുപത്രി തുടങ്ങിയത്.
