
സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.1305 രോഗബാധിതർക്കായുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ് വിപുലമായ സൗകര്യം ഒരുക്കിയിട്ടുള്ളത്.കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരാൻ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുകയാണ്. ഗുരുതരാവസ്ഥയിലല്ലാത്ത മലപ്പുറം ജില്ലയിലെ കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. 15 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍, 50 ട്രോമ കെയർ വളണ്ടിയര്‍മാര്‍, 4 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സേവനം എപ്പോഴും ലഭ്യമായിരിക്കും. ചികിൽസയിലുള്ളവർക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. ഭക്ഷണച്ചുമതല ഹോസ്റ്റൽ ജീവനക്കാർക്കാണ്.
ക്യാംപസിൻ്റെ മുഖ്യ കവാടം വഴി ആരെയും ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിക്കില്ല. ഒലിപ്രം റോഡ് വഴി ലേഡീസ് ഹോസ്റ്റലിൻ്റെ പിൻവശത്തു കൂടിയാണ് പ്രവേശനം. കയർ ബോർഡിൽ നിന്ന് ഹോസ്റ്റലിലേക്ക് 1200 ബെഡുകളും തലയണയും പുതുതായി എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിൽ സാസൗകര്യമുള്ള ആശുപത്രികളില്‍ സ്ഥലമില്ലാതാകുകയും ചെയ്തതോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്.