Site icon CTV Online

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപെട്ടാൽ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Report: Web Desk

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപെട്ടാൽ രാജ്യം വിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇത് എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഞാന്‍ തോറ്റാല്‍ എന്താണ് ചെയ്യുക എന്ന് അറിയാമോ?, എനിക്ക് ഒരിക്കലും അത് നല്ലതായി തോന്നില്ല. ചിലപ്പോ ഞാന്‍ രാജ്യം തന്നെ വിടും, ഇപ്പോ എനിക്കൊന്നും അറിയില്ലെന്ന് ട്രംപ് പറഞ്ഞു.

ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം കൊണ്ടുവരുമെന്നും, ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ഇനി വെറും 18 ദിവസം ബാക്കി നില്‍ക്കേ തന്‍റെ റിപ്പബ്ലിക്കന്‍ കോട്ടകളിലാണ് ട്രംപ് പ്രധാനമായും പ്രചാരണം കേന്ദ്രീകരിക്കുന്നത്. അതേ സമയം തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്രമണം ട്രംപ് അവസാനിപ്പിക്കുന്നില്ല. ജോ ബൈഡന്‍റെ കുടുംബം തന്നെ ഒരു ക്രിമിനല്‍ സ്ഥാപനമാണ് എന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേ സമയം തെരഞ്ഞെടുപ്പ് തോറ്റാല്‍ നാടുവിടും എന്ന ട്രംപിന്‍റെ പ്രസ്താവനയെ ട്രോളി ജോ ബൈഡന്‍ രംഗത്ത് എത്തി. ഇത് ഒരു വാഗ്ദാനമാണോ എന്ന് ട്വിറ്ററില്‍ ചോദിക്കുന്ന ജോ ബൈഡന്‍ ഇത്തരത്തില്‍ ട്രംപ് നടത്തിയ പ്രസ്താവനകളുടെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version