
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് കേസിൽ റിമാൻഡിലായ നടി റിയ ചക്രവർത്തിയെ ഉടൻ മുംബൈയിലെ ബൈക്കുള ജയിലിലേക്ക് മാറ്റും. ജാമ്യത്തിനായി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് റിയയുടെ തീരുമാനം.
അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന നിഗമനത്തിൽ നാർക്കോർട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ഊർജിതമാക്കും. ബോളിവുഡിലെ ഇരുപത്തിയഞ്ചോളം പ്രമുഖരടക്കമുള്ളവർ എൻസിബിയുടെ നിരീക്ഷണത്തിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് റിയ ചക്രവർത്തിയെ റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയായതുകൊണ്ട് തന്നെ റിയയെ ജയിലേക്ക് മാറ്റിയിരുന്നില്ല. ഇതേതുടർന്നാണ് ഇന്ന് ബൈക്കുളയിലെ വനിതാ ജയിലിലേക്ക് റിയ ചക്രവർത്തിയെ മാറ്റുന്നത്. ഇന്നലെ മുബൈയിലെ മെട്രോ പോളിറ്റൻ മജിസ്‌ട്രേറ്റ് റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
