
ബോളിവുഡിലെ ഒരു ‘സ്വഭാവ നടൻ’ ലഹരിമരുന്നിന് അടിമയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. താൻ പ്രതിസന്ധി ഘട്ടം നേരിട്ടിരുന്ന സമയത്തായിരുന്നു സംഭവം. സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച ഘട്ടത്തിൽ സ്വയം പ്രഖ്യാപിത മാർഗദർശിയായി രംഗത്തെത്തിയ അദ്ദേഹം പിന്നീട് ‘സ്വയം പ്രഖ്യാപിത ഭർത്താവായി’ മാറുകയായിരുന്നുവെന്നും കങ്കണ റണൗട്ട് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ റണൗട്ട് ഇക്കാര്യം തുറന്നു പറഞ്ഞത്.
കങ്കണ സിനിമയിൽ എത്തുന്നതിന് മുൻപാണ് സംഭവം നടന്നത്. പതിനാറാം വയസിൽ മണാലി വിട്ട കങ്കണ പിന്നീട് ചണ്ഡിഗഢിൽ എത്തി. ഇവിടെ പരിപാടിയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത കങ്കണതുടർന്ന് മുംബൈക്ക് പോയി. അവിടെ ഒരു ബന്ധുവിനൊപ്പം താമസിക്കുന്നതിനിടെയാണ് സ്വഭാവ നടനെ പരിയപ്പെടുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഇയാൾ പല പാർട്ടികളിലും കൊണ്ടുപോയി. അവിടെ വച്ചാണ് ലഹരിമരുന്ന് നൽകി തുടങ്ങിയത്. അതിന് ശേഷം അയാൾ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് തന്റെ ഭർത്താവിനെ പോലെ പെരുമാറാൻ തുടങ്ങി. എതിർത്തപ്പോഴെല്ലാം ചെരുപ്പ് ഊരി അടിച്ചിട്ടുണ്ടെന്നും കങ്കണ പറയുന്നു.
തന്റെ സിനിമകൾ ശ്രദ്ധിക്കപ്പെടുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ ദേഷ്യത്തിൽ ലഹരിമരുന്ന് ഇഞ്ചക്ഷനുകൾ നൽകാൻ ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിന് പോകാൻ കഴിയാത്ത അവസ്ഥയായി. ഇതേക്കുറിച്ച് സംവിധായകൻ അനുരാഗ് ബസുവിനോടു പറഞ്ഞു. പീഡനം ഭയന്ന് പലരാത്രികളിലും ബസുവിന്റെ ഓഫീസിലാണു താമസിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. സുശാന്തിന്റെ മരണത്തിൽ ലഹരിമരുന്ന് ലോബികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമ്പോഴാണ് കങ്കണയുടെ വെളിപ്പെടുത്തൽ.

